അയാള്‍ ശശിയെ വൈകിപ്പിച്ചത് ബാഹുബലി

സമയമെടുത്ത് നല്ല സിനിമകള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്ന സംവിധായകനാണ് തിരുവനന്തപുരം സ്വദേശി സജിന്‍ ബാബു കഴിഞ്ഞ വര്‍ഷത്തെ ഐ.എഫ്.എഫ്.കെ യില്‍ അസ്തമയം വരെ എന്ന ഫീച്ചര്‍ ഫിലിമിന് പുരസ്‌കാരം കിട്ടിയിരുന്നു. ജൂലൈ ഏഴിന് റിലീസ് ചെയ്യുന്ന അദ്ദേഹത്തിന്റെ രണ്ടാമത്തെ ചിത്രമായ അയാള്‍ ശശി എന്ന സിനിമയുടെ വിശേഷങ്ങള്‍ അദ്ദേഹം അലീഷ ഖാനുമായി പങ്കുവയ്ക്കുന്നു.

ശശി, സോമന്‍ എന്നീ പേരുകള്‍ കേള്‍ക്കുമ്പോള്‍ തന്നെ പരിഹസിക്കുന്ന മലയാളികള്‍ക്കിടയിലേക്ക് എന്ത് ധൈര്യത്തിലാണ് അയാള്‍ ശശി എന്ന പേരില്‍ ഒരു സിനിമ അവതരിച്ചത്?

അയാള്‍ ശശി ആയി, അവനെ ശശിയാക്കി എന്നൊക്കെയുള്ള പ്രയോഗം തന്നെയാണ് അടിസ്ഥാനപരമായി ഈ രീതിയില്‍ പേരിടാനും ചിന്തിക്കാനും ഒക്കെ കാരണമായത്. ശശി എന്ന കഥാപാത്രം മലയാളികളുടെ ഇഷ്ടതാരം ശ്രീനിവാസനാണ് ചെയ്തിരിക്കുന്നത് .നമ്മുടെ സൊസൈറ്റിയില്‍ കാണുന്ന ഓരോരുത്തരുമാണ് ഈ ശശി. നമ്മള്‍ ഇവിടെ കാണുന്ന അല്ലെങ്കില്‍ കേള്‍ക്കുന്നതായ എല്ലാവരെയും ശശി എന്ന കഥാപാത്രത്തിലേക്ക് സന്നിവേശിപ്പിച്ചിരിക്കുകയാണ് ഇതിലൂടെ. ശശി എന്ന കഥാപാത്രത്തെ പിന്തുടര്‍ന്നാണ് കഥ മുന്നോട്ട് പോവുന്നതും അവസാനിക്കുന്നതും.

ഫിലിം ഫെസ്റ്റിവല്‍സ് സിനിമ ലോകത്തിന് എന്തെങ്കിലും മാറ്റങ്ങള്‍ കൊണ്ടുവരുന്നതായി തോന്നിയോട്ടുണ്ടോ?

സത്യത്തില്‍ ലോക സിനിമകളെകുറിച്ച് നമുക്ക് പരിചിതമാവുന്നത് ഇത്തരത്തിലുള്ള ഫിലിം ഫെസ്റ്റിവെലുകള്‍ നടക്കുന്നത് കൊണ്ടാണ്.ഇവിടെ പോയി സിനിമ കണ്ട് പരിചയമുള്ളവര്‍ക്ക്് ദഹിക്കുന്ന രീതിയിലായിരുന്നു എന്റെ ആദ്യത്തെ സിനിമ അസ്തമയം വരെ. എന്നാല്‍ അതില്‍ നിന്നും വ്യത്യസ്തമാണ് അയാള്‍ ശശി.

ഫിലിം സൊസൈറ്റിയുടെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് കേരളത്തില്‍ സിനിമ സംസ്‌കാരം ഉണ്ടായത്. ഇന്ത്യയിലെ മാറ്റ് പല സംസ്ഥാനങ്ങളിലും ഇത്തരത്തിലുള്ള ഫെസ്റ്റിവെലുകള്‍ അത്രമാത്രം ജനകീയമല്ല. ഇന്ത്യയില്‍ തന്നെ ഏറ്റവും ജനകീയമായ ഫെസ്റ്റ് കേരളത്തിലാണ് നടക്കുന്നതെന്ന അഭിപ്രായകാരനാണ് ഞാന്‍. എന്നാല്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഇത്തരം സിനിമകള്‍ക്ക് പലപ്പോഴും വേണ്ടത്ര പരിഗണന കിട്ടുന്നില്ല. പ്രേക്ഷകര്‍ക്ക് ഫിലിം കാണാന്‍ ഒരുപാട് അവസരങ്ങള്‍ കിട്ടുന്നുണ്ടെങ്കിലും സിനിമകള്‍ക്ക്് വലിയ ഗുണമൊന്നും കിട്ടുന്നില്ല. സിനിമകള്‍ കാണാനുള്ള അവസരം മാത്രമേ ഫിലിം ഫെസ്റ്റിവെലുകള്‍ ഉണ്ടാക്കുന്നുള്ളൂ. ഇതിന്റെ ചട്ടത്തില്‍ മാറ്റം വരുത്തി സിനിമയ്ക്കും ഗുണം ഉണ്ടാവുന്ന രീതിയില്‍ ആക്കണമെന്ന അഭിപ്രായമാണ് എനിക്കുള്ളത്. ഇതിനായി ഗോവയിലും ഇന്ത്യയിലെ മറ്റു പല സ്ഥലങ്ങളിലും നടക്കുന്ന ഫെസ്റ്റിവല്‍സ് മാതൃകയാക്കാവുന്നതാണ്.

പലരും പറയുന്ന പ്രതികരണങ്ങളെ മാധ്യമങ്ങള്‍ വളച്ചൊടിക്കുന്നു എന്ന് എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ?

ഉണ്ട്. പലപ്പോഴും ഇതാണ് സംഭവിച്ചുകൊണ്ടിരിക്കുന്നതും. ആകര്‍ഷണ രീതിയിലുള്ള തലക്കെട്ടിനായി വാര്‍ത്തകളെ വളച്ചൊടിക്കുമ്പോള്‍ പല തരത്തിലുള്ള തെറ്റിദ്ധാരണകള്‍ അത് ഉണ്ടാക്കുന്നുണ്ട്. തലക്കെട്ടുകള്‍ മാത്രം വായിക്കുന്ന പ്രേക്ഷകന്‍ സത്യം എന്താണ് എന്നുള്ളത് തിരിച്ചറിയാതെ പോവുന്നു. ഈ കാര്യങ്ങളെയൊക്കെ ഞാനീ സിനിമയിലൂടെ പറഞ്ഞിട്ടുണ്ട്. നമ്മുടെ ഇവിടെ നിലനില്‍ക്കുന്ന രാഷ്ട്രീയമാണെങ്കിലും, മതങ്ങളാണെങ്കിലും, പിന്നെ ഇപ്പോഴത്തെ മീഡിയയുടെ അവസ്ഥ, അവാര്‍ഡ് കമ്മിറ്റി, ജ്യൂറി അങ്ങനെയുള്ള എല്ലാവരെയും പരാമര്‍ശിച്ചുകൊണ്ടാണ് സിനിമ തുടക്കം മുതല്‍ ഒടുക്കം വരെയും പോവുന്നത്.
ഈ സിനിമയ്ക്ക് വേണ്ടി ശ്രീനിയേട്ടന്‍ 10-12 കിലോഭാരം ജിമ്മിലൊന്നും പോവാതെ തന്നെ കുറച്ചപ്പോള്‍ അതിനെ നല്ല രീതിയില്‍ റിപ്പോര്‍ട്ട് ചെയ്യാതെ അദ്ദേഹത്തിന് ക്യാന്‍സര്‍ പോലുള്ള മാരക രോഗങ്ങള്‍ ആണെന്നും പറഞ്ഞ് വാര്‍ത്തകളെ വളച്ചൊടിച്ചതായി കണ്ടിരുന്നു.


എത്തരത്തിലുള്ള പ്രേക്ഷകര്‍ക്ക് വേണ്ടിയാണ് ഈ സിനിമ ?

ഇത് എല്ലാ തരത്തിലുള്ള പ്രേക്ഷകരെയും ഉദ്ദേശിച്ചുകൊണ്ടാണ് നിങ്ങളുടെ മുന്നിലേക്ക് വരുന്നത്. പഞ്ചവാടിപ്പാലം, സന്ദേശം സിനിമകള്‍ പോലുള്ള എന്നാല്‍ അതില്‍ നിന്നൊക്കെ വ്യത്യസ്തമായ സിനിമ എന്ന് പറയാം.സോഷ്യല്‍ സറ്റയര്‍ എന്ന് മാത്രം പറയാനാവില്ല.നമ്മള്‍ എല്ലാവരുമായി ബന്ധിപ്പിക്കുന്ന എന്നാല്‍ എല്ലാം ആളുകള്‍ക്ക് മനസിലാക്കാന്‍ കഴിയുന്ന രീതിയിലാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്.

വേറൊരു സ്‌ക്രിപ്ടില്‍ വര്‍ക്ക് ചെയ്‌തോണ്ടിരിക്കുമ്പോഴാണ് ഈ ഒരു ആശയം വന്നതും എഴുതിയതും.ആര്‍ടിസ്റ്റിനെ കണ്ടിട്ടല്ല ഞാന്‍ ഒരിക്കലും എഴുതുന്നത്.ആദ്യ സിനിമയ്ക്കായി എണ്‍പത്തി നാലുപേരെ ഞാന്‍ ഓഡിഷന്‍ ചെയ്തിരുന്നു.ഈ സിനിമയ്ക്ക് വേണ്ടി എഴുതി പകുതിയായപ്പോളാണ് ശ്രീനിവാസന്‍ എന്ന നടന്‍ മനസിലേക്ക് വന്നതും പിന്നീട് ആദേഹമാവുമായി ഇതിനെ കുറിച്ച്് ചര്‍ച്ച ചെയ്തതും. ശ്രീനി സര്‍ ആണ് ആദ്യമായി ഈ സിനിമയിലേക്ക് കടന്ന് വന്നത്.അതിന് ശേഷമാണ് ബാക്കിയുള്ള അണിയറ പ്രവര്‍ത്തകരുടെ കാര്യം തീരുമാനിച്ചത്.

അയാള്‍ ശശി,എന്ത് പുതുമായാണ് മലയാളിക്ക് സമ്മാനിക്കാന്‍ പോവുന്നത്?

പുതുമ നിറഞ്ഞ കഥ അത് ഏതൊരു കാഴ്ചക്കാരനും പുതിയ ഒരു അനുഭവമായിരിക്കും.നിര്‍മാണ രീതി വളരെ വ്യത്യസ്തമാണ്.മലയാളത്തില്‍ ഇതുവരെ കാണാത്ത രീതിയിലുള്ള നിര്‍മാണം എന്ന് പറയാം.പുതിയ കാഴ്ചകള്‍,ശബ്ദം,കഥാപാത്രങ്ങള്‍ ഇവയൊക്കെ ഇതിലൂടെ കാണുവാന്‍ സാധിക്കും.ഇപ്പോള്‍ തന്നെ അതിലെ ഒരു ഗാനം ഹിറ്റായി കഴിഞ്ഞു.പാട്ടിലെ ഓരോ വരികള്‍ പോലും വളരെ അര്‍ഥം നിറഞ്ഞവയാണെന്നു അത് സൂക്ഷിച്ചു നിരീക്ഷിച്ചാല്‍ മനസിലാവും.

ശ്രീനിവാസനെ കൂടാതെ ദിവ്യ ഗോപിനാഥ്,ശര്‍മ്മ,അരുണ്‍ നായര്‍,ശ്രീകുമാര്‍,കൊച്ചുപ്രേമന്‍ ചേട്ടന്‍,തുടങ്ങി ഒരുപാട് മുഖങ്ങള്‍ ഇതിലൂടെ അവതരിപ്പിക്കുന്നുണ്ട്. അവ സിനിമയ്ക്കിടയില്‍ വന്നും പൊയ്ക്കൊണ്ടും ഇരിക്കും.

സിനിമയുടെ റിലീസ്സിംഗ് തീയതികള്‍ നീണ്ടു നീണ്ട് പോയതിന്റെ പിന്നിലെ വസ്തുത എന്താണ്

സത്യം പറഞ്ഞാല്‍ ബാഹുബലി എന്ന വലിയ സിനിമ വിഴുങ്ങാതിരിക്കാനാണ് തീയതികള്‍ നീട്ടിക്കൊണ്ട് പോയത്. വലിയ ഒരു വെല്ലുവിളിയായി ഒന്നും ഇതിനെ കാണുന്നില്ല. സിനിമ ഉണ്ടാക്കി എടുക്കുക എന്ന വെല്ലുവിളി മാത്രമാണ് എനിക്കുണ്ടായിട്ടുള്ളത്.

പിന്നെ, സിനിമാ സമരം, നോമ്പ് തുടങ്ങിയതൊക്കെ തീയതികള്‍ നീട്ടാന്‍ കാരണമായി. പല സിനിമകളെയും ഈ ഒരവസ്ഥ മോശകരമായി ബാധിച്ചിട്ടുണ്ട്.


അടുത്ത സിനിമ ഏതാണ് എന്ന് ചോദിക്കുന്നതിലും പ്രാധാന്യം എന്ത് സിനിമകള്‍ ആണ് പ്രേക്ഷകര്‍ക്ക് സമ്മാനിക്കാന്‍ ഇഷ്ടം എന്ന് ചോദിക്കുന്നതാവും നല്ലത്.അല്ലെ?

(ചിരിച്ചിട്ട്) തീര്‍ച്ചയായും.ലോകം മുഴുവന്‍ ആള്‍ക്കാരെ ബന്ധിപ്പിക്കുന്ന സിനിമകള്‍ ചെയ്യാനാണ് ആഗ്രഹം.സിനിമയ്ക്ക് അവാര്‍ഡുകള്‍ കിട്ടിയാല്‍ ആളുകള്‍ കാണില്ല എന്ന ഒരവസ്ഥയാണ് കേരളത്തിനിപ്പോള്‍.പലപ്പോഴും ഇത് പരിമിതികള്‍ക്കുള്ളില്‍ ഒതുങ്ങിപോവുകയാണ്.ചില ആളുകള്‍ അവാര്‍ഡിന് വേണ്ടി മാത്രം സിനിമ ചെയ്യുന്നത് പോലെ തോന്നിയിട്ടുണ്ട്.ഇതിനെതിരെയും ഈ സിനിമയില്‍ പരാമര്‍ശമുണ്ട്.ഇന്നത്തെ പല അവാര്‍ഡുകളും ജ്യൂറി, അതാത് കാലത്തെ രാഷ്ട്രീയം,അഭിനയിക്കുന്നവരുടെ രാഷ്ട്രീയം,വ്യക്തിബന്ധങ്ങള്‍ ഒക്കെ നോക്കിയാണ് കൊടുത്തു വരുന്നത്.സത്യത്തില്‍ ഇതിലുള്ള വിശ്വാസം നഷ്ടപ്പെട്ടു. തൊണ്ണൂറ് ശതമാനം അവര്‍ഡുകള്‍ക്ക് പിന്നിലും രാഷ്ട്രീയം ഉണ്ടെന്ന അഭിപ്രായക്കാരനാണ് ഞാന്‍.

ഇതില്‍ നിന്നൊക്കെ മാറി പ്രേക്ഷകന് വേണ്ടി സിനിമ എടുക്കണം എന്നാണ് എന്റെ ആഗ്രഹം.ജനങ്ങളെ ഞാന്‍ വിശ്വസിക്കുന്നു.അവര്‍ ഇതുപോലുള്ള സിനിമകളെ വേണ്ടരീതിയില്‍ ഉള്‍കൊള്ളുമെന്നാണ് എന്റെ വിശ്വാസം.പിന്നെ,അടുത്ത സിനിമ എന്ന് പറഞ്ഞാല്‍ എഴുത്ത് നടക്കുന്നുണ്ട്.ഒരുപാട് തിരക്കഥകള്‍ വീട്ടില്‍ ഞാന്‍ എഴുതി വെച്ചിട്ടുണ്ട്.യാത്ര ചെയ്യാനും എഴുതാനും മറ്റുള്ളവരുമായി ഇടപഴകി അവരിലൊരാളായി ജീവിക്കാനുമാണ് ഏറ്റവും ഇഷ്ടം.ഒപ്പം സമയം ഒരുപാട് എടുത്താലും നല്ല വര്‍ക്കുകള്‍ ചെയ്യണം എന്നതാണ് സ്വപ്നം.

(സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകയാണ് ലേഖിക)

Comments are closed.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More